രോഗങ്ങളും കീടബാധയും

രോഗങ്ങൾ

മണ്ഡരി ബാധിച്ച തെങ്ങ്

മണ്ഡരിബാധ , കൂമ്പുചീയൽ, തണ്ടുതുരപ്പൻ വണ്ടിന്റെ(ചെല്ലി) ആക്രമണം,കാറ്റു വീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങൾ.  മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങാ ഉത്പാദനം അതിനാൽ കുറയുന്നു. കൂമ്പുചീയ്യൽ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകൾ അഴുകി വളർച്ചയറ്റ് പോകുന്നതാണ് ലക്ഷണം. ഓലകൾക്ക് മഞ്ഞ നിറമായി മാറുന്ന മഞ്ഞളിപ്പ് രോഗം തെങ്ങിനെ ബാധിക്കുന്ന ഒരു പകർച്ച വ്യാധിയാണ്. വണ്ടുകൾ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു.

കൂമ്പുചീയൽ

തെങ്ങിലെ കൂമ്പുചീയലിന്റെ കാരണം ഫൈറ്റോഫ്തോറോ പാമിവോറ എന്ന രോഗാണുവാണ്. നാമ്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഇലകൾക്ക് മഞ്ഞനിറം ഈ രോഗത്തിന്റെ ആരംഭമായി കണക്കാക്കാം. ക്രമേണ നാമ്പ് ഉണങ്ങി വാടിപ്പോകുന്നു. ഓലകളുടെ ചുവടുഭാഗം ഇതോടൊപ്പം തന്നെ അഴുകി ഒരു തരം ദുർഗന്ധം പുറപ്പെടുവിക്കുന്നു. ആരംഭദശയിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ രോഗം ഗുരുതരമായി തെങ്ങ് നശിച്ച് പോകാൻ സാധ്യതയുണ്ട്. നാമ്പ് നശിച്ച് കഴിഞ്ഞു കുറച്ചുനാൾ കൂടി ചുറ്റുമുള്ള ഓലകളും മറ്റും വാടിപ്പോകാതെ അതേപടി നിൽക്കും. എല്ലാ പ്രായത്തിലുള്ള തെങ്ങിനേയും ഇത് ബാധിക്കുമെങ്കിലും ഇളംപ്രായത്തിലുള്ള തെങ്ങുകളിലാണ് കൂടുതൽ പ്രശ്നമായി തീരുന്നത്. അന്തരീക്ഷതാപനില വളരെ കുറഞ്ഞിരിയ്ക്കുകയും ഈർപ്പാംശം കൂടിയിരിക്കുകയും ചെയ്യുന്ന വർഷക്കാലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

പ്രാരംഭകാലത്ത് രോഗം കണ്ടുപിടിച്ചാൽ മണ്ടയിൽ ബോർഡോ കുഴമ്പ് പുരട്ടണം. പുരട്ടുന്നതിന് മുമ്പ് രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റി വൃത്തിയാക്കുകയും വേണം. അതിനുശേഷം ഈ ഭാഗം അടുത്ത ഒരു പുതുനാമ്പ് ഉണ്ടാകുന്നതുവരെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കണം. രക്ഷപ്പെടുത്താൻ കഴിയാത്തവിധം രോഗം ബാധിച്ച തെങ്ങുകളെ വെട്ടി തീയിട്ടുനശിപ്പിച്ചുകളയണം.

കാറ്റുവീഴ്ച

കാറ്റുവീഴ്ച എന്ന വേരുരോഗത്തിന് ഏകദേശം 100 വർഷത്തിലേറെ പഴക്കമുണ്ട്. 1882 – ൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇത് കേരളത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നനുമാനിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വേരുരോഗം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ കൂടാതെ തമിഴ്‌നാടിലെ ചില സ്ഥലങ്ങളിലും, ഗോവയിലും ഈ രോഗം കണ്ടു വരുന്നു.

ഓലക്കാലുകൾ ഉള്ളിലേയ്ക്ക് വളയുക, ഓലകൾ പൊതുവെ മഞ്ഞനിറമാവുക, ഓലക്കാലുകളുടെ അരികുകൾ ഉണങ്ങിനശിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിന്റെ ഫലമായി വിളവ് ഗണ്യമായി കുറയും. തേങ്ങയുടെ വലിപ്പം കുറയുന്നു. കൊപ്രയുടെ കനം കുറയുന്നു. ഈ കൊപ്രയിൽ നിന്ന് ആട്ടിക്കിട്ടുന്ന എണ്ണയുടെ അളവും കുറവായിരിയ്ക്കും.

രോഗബാധയുള്ള തെങ്ങുകൾ മുറിച്ച് മാറ്റി പകരം പ്രതിരോധശേഷിയുള്ള സങ്കരയിനം തെങ്ങുകൽ വച്ചു പിടിപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ.

ഓലചീയൽ

തെങ്ങിനെ ബാധിയ്ക്കുന്ന ഒരു കുമിൾ രോഗമാണ് ഓലചീയൽ. കേരളത്തിലെ തെക്കൻ ജില്ലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ സാർവ്വത്രികമായി കാണപ്പെടുന്നത്. മദ്ധ്യനാമ്പിലുള്ള ഓലക്കാലുകളുടെ അരികും മൂലകളിലും കറുത്തനിറം വ്യാപിച്ച് ചുരുങ്ങിയുണങ്ങി പോകുന്നതാണ് പ്രാഥമിക രോഗലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളർന്നു ഒരു വിശറിയുടെ രൂപം കൈക്കൊള്ളുന്നു. ആദ്യകാലത്ത് തന്നെ വേണ്ട പ്രതിരോധനടപടി കൈക്കൊണ്ടില്ലെങ്കിൽ എല്ലാ ഓലകളും ഈ അവസ്ഥയിലേയ്ക്ക് നീങ്ങും. തന്മൂലം ഓലകളുടെ ഉപരിതല വിസ്തീർണ്ണത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നു. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മൂന്നുമാസത്തിലൊരിയ്ക്കൽ രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റിയിട്ട് തളിയ്ക്കുന്ന ഫലപ്രദമാണ്.

മഹാളി

തെങ്ങിനെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് മഹാളി. പെൺപൂക്കൾ, പാകമാകാത്ത കായ് കൊഴിഞ്ഞു പോകുന്നതാണ് മഹാളിയുടെ ലക്ഷണങ്ങൾ. കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് അഴുകലിലേയ്ക്ക് നീങ്ങും.

ചെന്നീരൊലിപ്പ്

തെങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ചെന്നീരൊലിപ്പ്. തിലാവിയോപ്സിസ് പാരഡോക്സ് യാണ് ചെന്നീരൊലിപ്പിന്റെ രോഗഹേതു. തെങ്ങിൻ തടിയിൽ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. തെങ്ങിൻ തടിയുടെ താഴെ രൂപപ്പെടുന്ന വിള്ളലുകൾ ക്രമേണ തടി മുഴുവൻ വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകൾക്ക് ചുറ്റുമുള്ള ഭാഗം ചീയാൻ തുടങ്ങുന്നതാണ് അടുത്ത ഘട്ടം. ഇങ്ങനെയുള്ള തടിയിൽ ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാൽ ചീഞ്ഞഴുകൽ ത്വരിതഗതിയിലാവുന്നു.

രോഗബാധിതമായ ഭാഗങ്ങൾ ചെത്തിമാറ്റി, മുറിവിൽ കാലിക്സിൻ പുരട്ടുക എന്നതാണ് നിയന്ത്രിക്കാനുള്ള മാർഗ്ഗം. രണ്ടുദിവസത്തിന് ശേഷം ഇതിന്മേൽ കോൾടാർ പുരട്ടാം. വേരിൽ കൂടി 100 മില്ലിലിറ്റർ കാലിക്സിൻ നല്കുന്നതും തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇടുന്നതും നല്ലതാണ്.

കീടങ്ങൾ

ചെമ്പൻ ചെല്ലി

തുരിശും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള മരുന്നാണ്. മണ്ഡരി കീടങ്ങളെ തുരത്തുന്നതിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ബാർ സോപ്പും ചേർത്തുണ്ടാക്കിയ മിശ്രിതം തേങ്ങാക്കുലകളിൽ തളിക്കുന്നു.

കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കൾ, പൂങ്കുലച്ചാഴി, മണ്ഡരി, മീലിമൂട്ട, ചൊറിയൻ പുഴുക്കൾ തുടങ്ങിയ കീടങ്ങളാണ് പൊതുവേ തെങ്ങിനെ ആക്രമിക്കുന്നത്.

കൊമ്പൻചെല്ലി

തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന വർവ്വ വ്യാപിയായ ഒരു കീടമാണ് കൊമ്പൻ ചെല്ലി. പ്രായമെത്തിയ വണ്ട്, വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും ആക്രമിച്ച് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽനിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉൽപാദനം കുറയുകയും ചെയ്യുന്നു. ജൈവവസ്തുക്കളുടെ ജീർണ്ണാവശിഷ്ടങ്ങൾ, കമ്പോസ്റ്റ്, മറ്റു അഴുകിയ സസ്യഭാഗങ്ങൾ എന്നിവയിലാണ് ഈ വണ്ട് പെറ്റുപെരുകുന്നത്. ഇതിന്റെ ജീവിത ദശ ആറുമാസക്കാലമാണ്.

ജീർണ്ണിച്ച സസ്യഭാഗങ്ങൾ കൃത്യമായി നീക്കം ചെയ്ത് ഇവ പെറ്റുപെരുകുന്നത് എന്നതാണ് ഇവയുടെ നിയന്ത്രണോപാധികളിൽ പ്രധാനം. ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന യാന്ത്രികനിയന്ത്രണവുമുണ്ട്. കീടബാധ തടയാൻ 250ഗ്രാം മരോട്ടിപ്പിണ്ണാക്കോ വേപ്പിൻപിണ്ണാക്കോ തുല്യ അളവിൽ മണലുമായി ചേർത്ത് മണ്ടയിലെ ഏറ്റവും ഉള്ളിലെ മൂന്നോ നാലോ ഓലകവിളുകളിലിട്ടുകൊടുക്കാം.

തെങ്ങോലപ്പുഴു

ശാസ്ത്ര നാമം – നെഫാന്റിസ് സെറി നോവ്. കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്.

തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെൺശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകൾ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാർന്നു തിന്നുന്നു. സിൽക്കുനൂലും വിസർജന വസ്തുക്കളും മറ്റും ചേർത്ത് നിർമിക്കുന്ന കുഴൽക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാൽപത് ദിവസത്തിനുള്ളിൽ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സിൽക്കുനൂലുകൊണ്ട് നിർമിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു. ജീവിതചക്രം പൂർത്തിയാകുന്നതിന് എട്ട് ആഴ്ചകൾ വേണ്ടിവരുന്നു. വേനൽക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആർദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാർന്നു തിന്നുന്നു. ക്രമേണ ഓലകൾ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോൾ ഓലകൾ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.

തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തിൽത്തന്നെ ബാധയേറ്റ ഓലകൾ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോൾത്തന്നെ എതിർ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടയാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികൾ പ്രകൃതിയിൽ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതിൽപ്പെടുന്നു. വേനൽക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിൻതോട്ടത്തിലേക്ക് വിട്ടാൽ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കിൽ മാത്രം അനുവർത്തിക്കാവുന്നതാണ്. ഡൈക്ലോർവാസ് (0.02%) മാലത്തിയോൺ (0.05%), ക്യൂനോൾഫോസ് (0.05%), ഫോസലോൺ (0.05%) തുടങ്ങിയ കീടനാശിനികളിൽ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തിൽ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കും.

ചെമ്പൻചെല്ലി

റിങ്കോഫൊറസ് ഫെറുഗിനിയെസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. താരതമ്യേന വലിപ്പം കൂടിയ ഈ ചെല്ലിക്ക് രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവ തെങ്ങുൾപ്പെടുന്ന അരകേഷ്യ കുടുംബത്തിലെ മരങ്ങളുടെ തടി തുളച്ച് നീര് കുടിക്കുകയും തടിക്കുള്ളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുകയും ചെയ്യുന്നു. ഇത് മരത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാം. ഉഷ്ണമേഖലാ ഏഷ്യയിൽ ഉദ്ഭവിച്ച ഈ ചെല്ലി പിന്നീട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു.

പ്രായം കുറഞ്ഞ തെങ്ങിനെ സംബന്ധിച്ചിടത്തോളം വളരെ മാരകമായ ഒരു ശത്രുകീടമാണ് ചെമ്പൻ ചെല്ലി.ഇതിന്റെ പുഴുവാണ് ഉപദ്രവകാരി. അഞ്ചിനും ഇരുപതിനും ഇടയ്ക്ക് വർഷം പ്രായമുള്ള തെങ്ങുകളെയാണ് ഈ കീടംബാധിയ്ക്കുക.ഇതിന്റെ ആക്രമണം തടിയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയുക പ്രയാസമാണ്. തടികളിൽ കാണുന്ന ദ്വാരങ്ങളും അവയിൽ നിന്ന് ഒലിച്ചിറങ്ങുന്ന കൊഴുത്തു ചുകന്ന ദ്രാവകവും തടിയിലെ മുറിവുകളിലൂടെ വെളിയിലേക്ക് തള്ളിനില്ക്കുന്ന തടിയ്ക്കുള്ളിലെ ചവച്ചരച്ച വസ്തുക്കളും ഓലമടലിന്റെ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിള്ളലുകളും നടുവിലുള്ള കൂമ്പോലയുടെ വാട്ടവുമൊക്കെയാണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം നിർണ്നയിക്കാനുള്ള പ്രത്യക്ഷ ലക്ഷണങ്ങൾ. പുഴുക്കൾ തെങ്ങിൻ തടിയ്ക്കുള്ളിലിരുന്ന് തടിയെ കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം.

പ്രാദേശികാടിസ്ഥാനത്തിൽ ഫിറമോൺ കെണി ഉപയോഗിച്ച് ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കൽ ഒരു നിയന്ത്രണമാർഗ്ഗമാണ്.

വേരുതീനി പുഴുക്കൾ

മണ്ണിൽ അധിവസിക്കുന്ന വെളുത്ത പുഴുക്കൾ തെങ്ങിന്റെ വേരുകൾ തിന്നുനശിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തെങ്ങിന് പുറമേ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷിചെയ്യുന്ന മരച്ചീനി, ചേമ്പ്, മധുരക്കിഴങ്ങ് മുതലായവയേയും ഈ കീടം നശിപ്പിക്കുന്നു. ആക്രമണവിധേയമായ തെങ്ങുകളുടെ ഓലകൾ വിളർത്ത മഞ്ഞ നിറമുള്ളവയായി മാറുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ വിളയാത്ത് തേങ്ങ (വെള്ളയ്ക്ക) പൊഴിഞ്ഞ് വീഴുന്നത് കാണാം.

തെങ്ങിൻ തോപ്പുകളിൽ വെളിച്ചക്കെണി സ്ഥാപിച്ച് ഇവയുടെ പൂർണ്ണ വളർച്ചയെത്തിയ വണ്ടുകളെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്.

മണ്ഡരി

തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. അരമില്ലീമീറ്ററിലും താഴെ മാത്രം വലിപ്പമുള്ള ഈ സൂക്ഷമ ജീവിയ്ക്ക് വളരെ നേർത്ത വിരയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും വരകളും കൂടാതെ മുൻഭാഗത്ത് രണ്ട് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തിൽ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാൽ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകതക. ഒറ്റ കോളനിയിൽ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതൽ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മെക്‌സിക്കൻ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കർഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയിൽ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

ഏകദേശം 30-45 ദിവസം പ്രായമായ മച്ചിങ്ങകളിലാണ് മണ്ഡരിയുടെ ഉപദ്രവം കൂടുതലായിട്ടുണ്ടാവുക. മച്ചിങ്ങയുടെ മോടിനുള്ളിലെ മൃദു കോശങ്ങളിൽ നിന്നും ഇവ കൂട്ടം കൂട്ടമായി നീരൂറ്റിക്കുടിയ്ക്കുന്നു. തൽഫലമായി മച്ചിങ്ങ വിളഞ്ഞ് വരുമ്പോൾ ചുരുങ്ങി ഇളം തവിട്ടുനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. മച്ചിങ്ങ രണ്ട് മാസം പ്രായമാകുമ്പോള് ഈ പാടുകൾ വിള്ളലോടു കൂടിയ കരിച്ചിലായി മാറുന്നു. തന്മൂലം കരിക്കും നാളികേരവും വികൃതരൂപമാകുന്നതിനുപുറമേ നാളികേരത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു. തൊണ്ടിന്റെ കനം, ചകിരിനാരുകളുടെ തോത് എന്നിവയിലും ഈ കുറവുകൾ കാണാം. ചകിരി കട്ടപിടിയ്ക്കുന്നതിനാൽ നാളികേരം പൊതിയ്ക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വായുവിലൂടെ പെട്ടെന്ന് വ്യാപിക്കുന്നതാണ് മണ്ഡരിയുടെ അടിസ്ഥാനസ്വഭാവം എന്നതിനാൽ ഇതിന്റെ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്.

പൂങ്കുലച്ചാഴി

തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. ഇളം കോശത്തിൽ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.

പരാഗണം

ഓലക്കവിളുകളിൽ ഉണ്ടാകുന്ന ചൊട്ടയാണ് വിരിഞ്ഞ് ശിഖിരങ്ങളോട് കൂടിയ തെങ്ങിൻ പൂങ്കുല ആകുന്നത്. പൂങ്കുലയുടെ ഓരോ ശിഖിരങ്ങളിലും 200-250 ഓളം ആൺപൂക്കളും ചുവട്ടിലായി 1-3 പെൺപ്പൂക്കളും കാണപ്പെടുന്നു.

തെങ്ങിൻ പൂക്കുലയിൽ ആൺ പൂക്കളാണ് ആദ്യം വിരിയുന്നത്. പൂങ്കുല വിരിഞ്ഞ് 2-3 ആഴ്ചക്കാലത്തോളം ആൺദശ നീണ്ടുനില്ക്കും. നെടിയ ഇനം തെങ്ങുകളിൽ അതിനു ശേഷമാണ് പെൺപൂക്കൾ വിരിയുന്നത്. ഇത് ഒരാഴ്ചത്തോളം നിലനില്ക്കും. വിരിയുന്ന ആൺപൂക്കൾ അതാത് ദിവസം കൊഴിഞ്ഞ് പോകുമ്പോൾ പെൺപ്പൂക്കൾ പരാഗണക്ഷമമായി 1-3 ദിവസം വരെ നിൽക്കുന്നു. ഇക്കാരണത്താൽ സ്വപരാഗണത്തി തീരെ ഇല്ലാതാവുകയും പരപരാഗണം നടക്കുകയും ചെയ്യുന്നു. എന്നാൽ കുറിയ ഇനം തെങ്ങുകളിൽ ആൺദശ കഴിയുന്നതിന് മുന്പ് തന്നെ പെൺദശ തുടങ്ങുന്നതിനാൽ സ്വപരാഗനത്തിനുള്ള സാദ്ധ്യത കൂടുതലാണ്.

കൃത്രിമ പരാഗണം

സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കാനായിടാണ് തെങ്ങിൽ കൃത്രിമപരാഗണം നടത്തുന്നത്. കൃത്രിമപരാഗണം നടത്താനായി നേരത്തെ ശേഖരിച്ചുവച്ച പരാഗം തേനൂറി നില്ക്കുന്ന പെൺപ്പൂക്കളിൽ (മച്ചിങ്ങയിൽ) ബ്രഷ് ഉപയോഗിച്ച് നിക്ഷേപിക്കാം. എന്നാൽ കൃത്രിമപരാഗണം നടത്തുന്നതിന് മുമ്പായി മാതൃവൃക്ഷത്തിന്റെ പൂങ്കുല വിരിയുന്ന അന്നു തന്നെ ആൺ പൂക്കൾ അടർത്തി മാറ്റേണ്ടതാണ്. അതുപോലെ തന്നെ തെരെഞ്ഞെടുത്ത് പിതൃവൃക്ഷത്തിൽ നിന്നും പൂങ്കുല വിരിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആൺ പൂക്കൾ ശേഖരിച്ച് ഇളംവെയിൽ ഉണക്കി പരാഗം ശേഖരിച്ച് വയ്ക്കേണ്ടതാണ്. കൃത്രിമപരാഗണത്തിന് നടത്തിയത് ശേഷം പുറത്തുന്ന് വീണ്ടും പൂമ്പൊടി വന്ന് വീഴാതിരിക്കാൻ മാതൃവൃക്ഷത്തിന്റെ പൂങ്കുല ചെറിയ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക്ക് കവർ ഉപയോഗിച്ച് മൂടേണ്ടതാണ്.

Check Also

കമുക്

നന തുടരണം, കൂടാതെ ചുവട്ടില പുതയിട്ട് ഈർപ്പസംരക്ഷണം നടത്തുക.

Leave a Reply

Your email address will not be published.